09/01/2017
ആദിപരാശക്തിയുടെ അക്ഷയസാന്നിദ്ധ്യംകൊണ്ട് പരിപാവനമായ പ്രാചീന ദേവാലയമാണ് ശ്രീ വെള്ളികുന്നത്തുകാവ് ഭഗവതിക്ഷേത്രം. നിബിഡമായ വനസ്ഥലിയില്‍ ആരാധിക്കപ്പെട്ട ശ്രീദുര്‍ഗയാണ് ഇവിടത്തെ ആദിസങ്കല്‍പ്പം.
ദ്രാവിഡ സംസ്കൃതിയിലെ ശക്തിസ്വരൂപം അതീവ ചൈതന്യത്തോടെ കുടികൊണ്ട കാവാണിത്.
പാലക്കോറില്ലം എന്ന ബ്രാഹ്മണകുടുംബം 500ലധികം വർഷങ്ങൾക്കു മുമ്പാണ് ക്ഷേത്രം പണിതതെന്ന് പ്രശ്ന ചിന്തയില്‍ സൂചിപ്പിക്കുന്നു.ശ്രീഭദ്രകാളി, ശ്രീ ദുർഗാ ഭഗവതി സാന്നിധ്യങ്ങൾക്കു പുറമേ നാഗം, രക്തേശ്വരി,ബ്രഹ്മരക്ഷസ്സ്, ഗുളികന്‍ എന്നീ ചൈതന്യങ്ങളും ഇവിടെ സാന്നിധ്യം ചെയ്ത് ഭക്തജനങ്ങള്ക്ക് അനുഗ്രഹം ചൊരിയുന്നു.
ഈ കുടുംബത്തില്‍ നിന്നും ദക്ഷിണ ദിക്കിലെ വെള്ളിക്കുന്നിലേക്ക് ശാന്തിവൃത്തിക്കായി പോയ ഭക്തോത്തമനും, സാത്വികനുമായ ഒരു ബ്രാഹ്മണന്‍ ശാന്തിവൃത്തിവിട്ട് തിരിച്ചുവരുമ്പോള്‍ ദേശാധിപത്യമുള്ള ശ്രീ ഭദ്രകാളി തന്‍റെ ഇഷ്ടഭക്തന്‍റെ കൂടെ എഴുന്നള്ളി ഇവിടെ സാന്നിധ്യംചെയ്തുവെന്നാണ് കരുതപ്പെടുന്നത്. ‘വെള്ളിക്കുന്നി’ല്‍ നിന്നുമുള്ള ഭഗവതിയുടെ ആഗമനത്തോടെ ഈ പ്രദേശം ‘വെള്ളിക്കുന്നത്ത്’ എന്നറിയപ്പെട്ടു. അതിഥിക്ക് പ്രഥമ സ്ഥാനം കൊടുത്ത് ആദരിക്കുക എന്നത് ഉത്തര കേരളത്തിന്‍റെ ഉദാത്ത മാതൃകയാണല്ലോ. ഇവിടെയും അതുണ്ടായി. ശ്രീ ഭദ്രകാളിക്ക് പ്രഥമ സ്ഥാനം നല്‍കി കുടിയിരുത്തി. പില്‍ക്കാലത്ത് ‘വെള്ളിക്കുന്നത്ത്’ എന്ന പേര് രൂപാന്തരപ്പെട്ട് ‘വെള്ളിക്കൊത്ത്’ ആയിത്തീര്‍ന്നു. കാവ് പരിസരം ഇന്നും പാലക്കില്ലം- ഇല്ലത്ത് വളപ്പ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. പാലക്കോറില്ലം സന്തതി പരമ്പര ഇല്ലാതെ അന്ന്യം നിന്നുപോയ ദുര്‍ദശയില്‍ ആരാധന മുടങ്ങുകയും, ക്ഷേത്രം നാശോന്മുഖമായി ദുര്‍ന്നിമിത്തങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുകൂടി പ്രശ്നചിന്തചെയ്ത് ക്ഷേത്രം പുനര്‍ നിര്‍മ്മിച്ച് 1957ല്‍ പ്രതിഷ്ട നടത്തി.
വൈദിക കര്‍മ്മങ്ങള്‍ നടക്കുന്ന ക്ഷേത്ര ശ്രീകോവിലുകൾ പക്ഷേ ഭൂതാലയ മാതൃകയിലാണ്. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മാണം നടത്തുമ്പോള്‍ സംഭവിച്ചുപോയ ഒരു വൈകല്യമാണിത്. വൈദിക സംബ്രദായത്തില്‍തന്നെ വാസ്തുവിധി പ്രകാരം ശ്രീകോവിലുകൾ പുനര്‍ നിര്‍മ്മിക്കണമെന്നാണ് പ്രശ്നചിന്തയില്‍ തെളിഞ്ഞ ദേവഹിതം.
ആപത്തില്‍ ഭയഹാരിണിയായ ഭദ്രകാളിയായും, വിദ്യാകാരിണിയായ സരസ്വതിയായും സര്‍വൈശ്വര്യപ്രദാത്രിയായ മഹാലക്ഷ്മിയായും നമ്മെ കാത്തുപോരുന്ന നാടിന്‍റെ അധിദേവതയായ നമ്മുടെ കാവിലമ്മയുടെ ആരൂഢസ്ഥാനം അമ്മ ആഗ്രഹിക്കുന്ന രീതിയില്‍തന്നെ നമുക്ക് മാറ്റിപ്പണിയേണ്ടതുണ്ട്. കാലം നമ്മെ ഏല്‍പ്പിചിരിക്കുന്ന ഈ മഹാ ദൌത്യത്തിന്‍റെ സാക്ഷാല്‍കാരത്തിന്നായി നമുക്ക് ഏക മനസ്സോടെ ഒത്തൊരുമിച്ച് പരിശ്രമിക്കാം. വൈകല്യങ്ങള്‍ പരിഹരിച്ച് കൈവല്യമാര്‍ഗ്ഗമണയാനുള്ള ഈ യജ്ഞത്തില്‍ ഏവരുടേയും സഹകരണം ആപേക്ഷിക്കുന്നു.